Kerala
കൊച്ചി: ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ ചൊല്ലി അങ്കമാലിയിൽ യുവാക്കളും ലഹരി മാഫിയാ സംഘവും തമ്മിൽ സംഘർഷം.രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിയരംകുന്ന് പ്രസിഡന്റ് നിഥിൻ, സെക്രട്ടറി രാഹുൽ രാജ് എന്നിവർക്കാണ് വെട്ടേറ്റത്.
ഇവർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പിന്നാലെ കൈയിൽ കരുതിയ വാളുപയോഗിച്ച് ഇവർ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Kerala
കൊച്ചി: അങ്കമാലിയിൽ കഴിഞ്ഞ ദിവസം 62 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് മയക്കു മരുന്ന് മാഫിയ തലവൻ അറസ്റ്റിൽ. നോർത്ത് പറവൂർ കരുമാലൂർ മാഞ്ഞാലി മക്കനായി ഭാഗത്ത് കൂവപ്പുറത്ത് വീട്ടിൽ അബ്ദുൽ ജബ്ബാറിനെ (റൊണാൾഡൊ ജബ്ബാർ 46)യാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇടനിലക്കാരെ ഉപയോഗിച്ച് ഒഡീഷ, പശ്ചിമ ബംഗാൾ, ആസാം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വൻ വിൽപ്പന നടത്തുന്ന കേസിലെ മുഖ്യ കണ്ണിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉൾപ്പടെ ഇരുപതോളം കേസിലെ പ്രതിയാണ്.
ഒളിച്ചു താമസിക്കുകയായിരുന്ന ഈരാറ്റുപേട്ടയിലെ വാടക വീട് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ആഡംബര കാറിൽ മയക്കുമരുന്ന് കടത്തിയ കാസർഗോഡ് സ്വദേശി ഹനീഫിനെ കഴിഞ്ഞ ദിവസം അങ്കമാലിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒഡീഷ്യയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൾ ജബ്ബാറിന് വേണ്ടിയായിരുന്നു. ജബ്ബാർ പറഞ്ഞതനുസരിച്ചാണ് കാറുമായി ഒഡീഷയിലേക്ക് പോയത്. 31 പാക്കറ്റുകളിലായി കാറിന്റെ പിൻസീറ്റിലെ പ്രത്യേക അറയിലൊളിപ്പിച്ച് ഈരാറ്റുപേട്ടയിലെത്തിക്കുകയായിരുന്നു ലക്ഷ്യം.
കടത്തുന്നതിനിടയിൽ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തുന്നതിനുപയോഗിച്ച പ്രതികളായ രണ്ടു പേരുടെ കാറും കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: ആഡംബര ഹോട്ടലിൽ ലഹരി പാർട്ടിയും ലഹരി വിതരണവും നടത്തിയ കേസിൽ പിടിയിലായ കെവിൻ വമ്പൻ സ്രാവാണെന്ന് പോലീസ്. കൊച്ചി നഗരത്തിന് പുറമേ റൂറല്‍ പ്രദേശങ്ങളിലും ലഹരി എത്തിക്കാന്‍ ഇയാള്‍ക്ക് ഏജന്റുമാരുണ്ടെന്ന് പോലീസ് പറഞ്ഞു.
നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ വർഷം മാത്രം കെവിൻ നടത്തിയത് 22 ലക്ഷം രൂപയുടെ ലഹരി ഡീലുകളാണ്. ഇയാൾ തായ്ലാൻഡ് അടക്കം സന്ദർശിച്ച് ലഹരി കടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 29ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ നടത്തിയ പോലീസ് പരിശോധനയിലാണ് ലഹരിയുമായി ഉന്നതരുടെ സംഘം വലയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കെവിനിൽ നിന്ന് 183. 55 എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസെ പിൽസ് എന്നിവയും പിടിച്ചെടുത്തിരുന്നു.
വിശദമായ അന്വേഷണത്തിൽ കെവിനാണ് ലഹരിപാർട്ടിക്കായി രാസ ലഹരി ഒഴുക്കിയതെന്ന് വ്യക്തമായി. ഡോക്ടർ, ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ, അഡ്വക്കറ്റ് തുടങ്ങിയവർ ഇയാളുടെ ലഹരി പാർട്ടിയിൽ പങ്കെടുത്തെന്നും അവരെ പിടികൂടി ജാമ്യത്തിൽ വിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Kerala
കോട്ടയം: ലഹരിവില്പനയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ലഹരി മാഫിയകൾക്കു പൂട്ടിടാന്‍ പോലീസ്. ജില്ലയിൽ പലയിടത്തും ലഹരി സംഘങ്ങൾ വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്പനയുമായി കറങ്ങിനടക്കുന്നവരെയും ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വില്പന സംഘങ്ങള്‍ക്കു ലഹരി എത്തിച്ചുനല്‍കുന്ന കാരിയര്മാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നഗരത്തിലെ മാണിക്കുന്നം തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ആദര്‍ശ് (23) കൊല്ലപ്പെട്ടത്. ലഹരി ഇടപാടുകളിലെ സാന്പത്തിക തര്‍ക്കമാണ് കൊലയിൽ കലാശിച്ചത്.
സംഭവത്തിൽ കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്ത് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഭിജിത്ത്, അനില്‍കുമാര്‍, ഭാര്യ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ അനില്‍കുമാറിനെയും ഭാര്യയെയും പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അനില്‍കുമാറും ഭാര്യയും മരിച്ച ആദര്‍ശിനെയും അഭിജിത്തിനെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായതോടെയാണ് ഇവരെ പോലീസ് വിട്ടയച്ചത്. കൊല്ലപ്പെട്ട ആദര്‍ശും അഭിജിത്തുമായി പണം, ലഹരി ഇടപാടുകളെച്ചൊല്ലി തര്‍ക്കത്തിലായിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആദര്‍ശ് അഭിജിത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയും അഭിജിത്ത് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ഒരുതവണയും നെഞ്ചില്‍ രണ്ടു തവണയും കുത്തേറ്റിരുന്നു.
തിങ്കളാഴ്ച തന്നെ പോലീസ് അഭിജിത്തുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആദര്‍ശിന്റെ സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടന്നു. പിതാവ് സോമന്, മാതാവ് സുജാത. സംഭവത്തിൽഡ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.